Kerala
ആലപ്പുഴ: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും. ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകർമ്മ സേന രംഗത്തിറങ്ങും.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിർദേശിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
International
ടോക്യോ: ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനാണ് ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രത്തിനടിയിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ള ജനങ്ങൾ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശം നൽകി.
National
ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ സംയുക്ത സൈനികാഭ്യാസമായ ത്രിശൂൽ അറബിക്കടലിൽ പുരോഗമിക്കവേ സമാന നീക്കങ്ങളുമായി പാക്കിസ്ഥാൻ. അതേ പ്രദേശത്ത് നാവിക വെടിവെപ്പ് പരിശീലനത്തിനായി പാക്കിസ്ഥാൻ സമാന്തരമായി നാവിഗേഷൻ മുന്നറിയിപ്പ് പുറത്തിറക്കി.
ഇന്നു മുതൽ അഞ്ചു വരെയാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യ- പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ഒക്ടോബർ 30ന് ആരംഭിച്ച ഇന്ത്യയുടെ ത്രിശൂൽ സൈനികാഭ്യാസം നവംബർ 10 വരെയാണ്.
ഇതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി "നോട്ടാം' മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണഗതിയിൽ സൈനികാഭ്യാസം പോലെയുള്ള പരിപാടികൾ നടക്കുമ്പോൾ വൈമാനികർക്ക് നൽകുന്ന മുന്നറിയിപ്പാണിത്.
ഇതിന് സമാനമായാണ് ഇപ്പോൾ നാവികർക്ക് 'നോട്ട്മാർ' മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളുടെ സംയുക്ത അഭ്യാസമായ ത്രിശൂലിൽ 25 യുദ്ധക്കപ്പലുകളും, 40ൽ അധികം യുദ്ധവിമാനങ്ങളും, ഏകദേശം 40,000 സൈനികരും പങ്കെടുക്കുന്നുണ്ട്.
International
വാഷിംഗ്ടൺ: ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള സമാധാന പദ്ധതികള്‍ ഉടൻ നടപ്പാക്കണമെന്ന് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈകിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
സമാധാന കരാർ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഗാസയില്‍ ആക്രമണം നിർത്തിവെച്ച ഇസ്രയേലിനെ അഭിനന്ദിക്കുന്നു. 20 ഇന നിർദേശങ്ങളടങ്ങിയ ഗാസ പദ്ധതിയും ബന്ദി കൈമാറ്റവും നടപ്പാക്കാൻ ഇതാണ് പറ്റിയ സമയമെന്നും ട്രംപ് പറഞ്ഞു.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിനു പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.